കോതമംഗലം: ഇന്നലെ വൈകുന്നേരം വേനൽ മഴയ്ക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ കുട്ടമ്പുഴയിൽ രണ്ട് വീടുകൾക്ക് നാശം. പ്രദേശത്ത് മരങ്ങൾ വീണ് ട്രാൻസ്ഫോർമറും വ്യാപകമായി വൈദ്യുത പോസ്റ്റുകളും ലൈനുകളും തകർന്നു. വൈദ്യുതി ബന്ധം പൂർണമായി തകരാറിലായി.
കുട്ടമ്പുഴ നൂറേക്കറില്‍ പതിയായിപറമ്പില് ബിന്ദു ആന്റണിയുടെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. ഷീറ്റുകൊണ്ടുള്ളതായിരുന്നു മേല്‍ക്കൂര. വീട്ടുപകരണങ്ങളും മറ്റും വെള്ളം വീണ് നശിച്ചു. പ്ലാപ്പിള്ളി സിജന് ഇസഹാക്കിന്റെ വീടും തകര്‍ന്നിട്ടുണ്ട്. ഓട് കൊണ്ടുള്ള മേല്‍ക്കൂരയ്ക്കും നാശം സംഭവിച്ചു. വീട്ടിനുള്ളിലുണ്ടായിരുന്ന സിജനും മകനും പുറത്തേക്ക് ഓടിയതിനാല്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീട്ടുപകരണങ്ങളുള്പ്പടെ നശിച്ചിട്ടുണ്ട്.
കുട്ടമ്പുഴ ഉരുളൻതണ്ണി മേഖലയിൽ മരങ്ങൾ വീണ് 40 ഓളം വൈദ്യുത പോസ്റ്റുകളും ലൈനും തകര്‍ന്നിട്ടുണ്ടെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു. വിവിധ പ്രദേശങ്ങളില്‍ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. വാരപ്പെട്ടി മൈലൂരില്‍ റോഡിലേക്ക് വീണ മരം അഗ്നിരക്ഷാസേന എത്തിയാണ് നീക്കം ചെയ്തത്.